Sunday, March 16, 2008

സലാം സൂരജ്

ജീവിതയാത്രയില്‍ ഒരുപാടുപേരെ പരിചയപ്പെട്ടിട്ടുണ്ട്, ഒരു പാടുപേര്‍ എന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുമുണ്ട്. ഇന്നത്തെ എന്റെ അവസ്ഥക്ക് ഒരുപാടു പേരോട് കടപ്പെട്ടിരിക്കുന്നു. എങ്ങുമെത്തില്ലായെന്ന അവസ്ഥയില്‍ നിന്നും ഒരു താങ്ങായി കൈ പിടിച്ചുയര്‍ത്തിയവര്‍. അവരില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരാള്‍; സൂരജ്. അവനെ ഇന്നും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. ഒരു അദ്ധ്യാപകന്‍-വിദ്യാര്‍ത്ഥി എന്നതിനപ്പുറം സ്നേഹിതര്‍ എന്ന നിലയിലേക്ക് വളര്‍ന്ന ഒരു ബന്ധം... എന്നാലും എനിക്കവനോട് എപ്പോഴും ബഹുമാനമായിരുന്നു; ജീവിതത്തില്‍ ഒരുപാട് ആദര്‍ശങ്ങളുള്ള പച്ചയായ മനുഷ്യന്‍. ജീവിതത്തില്‍ എന്തൊക്കെയോ ആവണമെന്ന് ദൃഢനിശ്ചയം പുലര്‍ത്തിയവന്‍‍. പക്ഷേ! വിധിക്ക് മുമ്പില്‍ നിസ്സഹായനായി സ്വന്തം ജീവിതം ദൈവം തട്ടിയെടുക്കുന്നത് നോക്കിക്കണ്ടവന്‍.

തൃശൂരിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യുന്ന സമയം. ഫോക്സ്പ്രോ ക്ലാസ് എടുക്കാനാണ് അവന്‍ വന്നത്. ഇലക്ട്രോണിക്സില്‍ ഡിപ്ലോമ കഴിഞ്ഞ ഞാന്‍ കമ്പ്യൂട്ടര്‍ വേണോ, ഇലക്ട്രോണിക്സ് വേണോ എന്ന സംശയത്തില്‍ നടക്കുന്ന സമയം. ബുദ്ധിയുടെ കാര്യത്തില്‍ ട്യൂബ് ലൈറ്റിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് കൊണ്ട് പ്രോഗ്രാമിങ്ങ് പഠിത്തം വേണോ വേണ്ടേ എന്ന സംശയം ബലാബലം നടത്തിക്കൊണ്ടിരിക്കുന്നു. എന്തായാലും ഫോക്സ്പ്രോ തുടങ്ങി... നിന്നെയും കൊണ്ടേ പോകൂ എന്ന രീതിയില്‍ ‘പ്രോഗ്രാമ്മിങ്ങ് ലോജിക് ഒക്കെ‘ പഠിപ്പിക്കുന്ന വാദ്ധ്യാരെ നോക്കി കളിയാക്കുകയോ അല്ലെങ്കില്‍ പൊട്ടത്തരങ്ങള്‍ കാണിക്കുകയോ ആയിരുന്നു മെയിന്‍ ഹോബികള്‍. എന്നെക്കാളും സൌന്ദര്യവും, അതിലേറെ സാമര്‍ത്ഥ്യവും ഉണ്ടായിരുന്ന സൂരജ്, പെമ്പിള്ളാരുടെ മുമ്പില്‍ ഹീറോയിസം കാണിക്കുന്നത് ഒരു തരത്തിലും ദഹിക്കാന്‍ എനിക്കു പറ്റിയിരുന്നില്ല. സെലെക്ഷന്‍ കണ്‍സ്ട്രക്റ്റ്സും, ലൂപ്പും ഒക്കെ എനിക്ക് പറഞ്ഞ് തന്ന് ആകെ ലൂപ്പായി നിന്ന അവനെ ഇന്നും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. ഫോക്സ്പ്രോ കഴിഞ്ഞു, ഒറാക്കിളും, വിഷ്വല്‍ ബേസിക്കും കഴിഞ്ഞ്, എന്ത് പ്രോഗ്രാമ്മിങ്ങ് എന്ന് അന്തം വിട്ടിരുന്ന ഞാന്‍ അടുത്തതെന്ത് എന്ന ചിന്തയിലായിരുന്നു. അതുവരെയുള്ള വര്‍ഷങ്ങള്‍ എല്ലാം വേസ്റ്റാക്കിയല്ലോ എന്ന വേദനയോടെ രണ്ടാമതും എന്നെ അഞ്ചു വയസ്സുകാരനാക്കണേ, ഞാന്‍ ഇനി നന്നായി പഠിച്ചോളാം എന്നൊക്കെ മുകളിലുള്ള ആളോട് പറയുമായിരുന്നു. പക്ഷേ അങ്ങേര്‍ക്ക് എന്നോട് ഒരു അലിവും ഉണ്ടായിരുന്നില്ല.

അടുത്ത സബ്ജെക്റ്റ് ‘സി ലാങ്വേജ്’ ആയിരുന്നു. എന്തായാലും ഞാന്‍ രണ്ടും കല്പിച്ച് സൂരജിന്റെ അടുത്ത് ചെന്നു, അടുത്ത് സബ്ജെക്റ്റ് അവന്‍ തന്നെ എടുക്കണം എന്നു പറഞ്ഞു. സൂരജ് കുളമാക്കിയ എന്റെ ഭാവി സൂരജ് തന്നെ നേരെയാക്കണം എന്നായിരുന്നു എന്റെ ആവശ്യം. അവന്റെ കയ്യില്‍ നിന്നു തന്നെ പ്രോഗ്രാമിങ്ങ് പഠിക്കണം എന്ന് എന്റെ ഒരു വാശിയായി. അപ്പോ അതാ അടുത്ത കുരിശ്. ആറു പേരെങ്കിലും ഇല്ലാതെ ക്ലാസ് നടത്താന്‍ പറ്റില്ലാത്രെ. യൂണിക്സ് പഠിക്കുകയായിരുന്ന ഞാന്‍ അവിടത്തെ പിള്ളാരെ ചാക്കിട്ട് പിടിച്ചു. പ്രോഗ്രാമ്മിങ്ങ് അടുത്തൂടെ പോയിട്ടില്ലാത്ത അവരെ ക്ലാസ്സിലിട്ടാന്‍ അത് എനിക്ക് ഉപകാരമാകും എന്നുള്ള എന്റെ ‘ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും സാമാന്യ ബുദ്ധി’ക്ക് ഫലം കണ്ടു. അത്യാവശ്യം പ്രോഗ്രാമിങ്ങ് ക്ലാസുകള്‍ ചെയ്ത ഞാന്‍ പ്രോഗ്രാമിങ്ങ് ജോലിയൊക്കെ ചെയ്യേണ്ടതിനു പകരം ‘ഫ്ലോ ചാര്‍ട്ട് പഠനം’ തുടങ്ങി. രണ്ടു സംഖ്യകളുടെ തുക കാണുക, സംഖ്യകളെ സ്വാപ് ചെയ്യുക തുടങ്ങിയ ഏറ്റവും ബേസിക് ആയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്ത് ക്ലാസിലെ കേമനായി. മെല്ലെ ഞാന്‍ കാര്യങ്ങള്‍ പഠിച്ചു തുടങ്ങി. ഏറ്റവും തലവേദന്യുണ്ടാക്കിയിരുന്ന്ന ലൂപ്പും കാര്യങ്ങളും ദഹിക്കാന്‍ തുടങ്ങി. ഇന്‍സ്റ്റിട്യൂട്ടില്‍ തലയുയര്‍ത്തി നടക്കാമെന്നായി. സൂരജ് എന്റെ സംശയങ്ങള്‍ എല്ലാം തീര്‍ത്തു തന്നിരുന്നു; ഒപ്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. അതു കഴിഞ്ഞ് ഞാന്‍ സി++ പകുതിയോളം സൂരജിന്റെ കയ്യില്‍ നിന്നും പഠിച്ചു.

‘സി++’പകുതിയായപ്പോള്‍ തന്നെ സൂരജ് അവിടെ നിന്നും രാജി വെച്ചു, വേറെ കമ്പനിയില്‍ ചേര്‍ന്നു. ഇടക്ക് ഇന്‍സ്റ്റിട്യൂട്ടില്‍ വരുമായിരുന്നു. ഇതിനിടെ ആളുടെ വിവാഹവും കഴിഞ്ഞു, ലവ് മാര്യേജ്. സൂരജിന്റെ മാതാപിതാക്കളുടെ വഴിതന്നെയായിരുന്നു അവനും തെരഞ്ഞെടുത്തത്. വ്യത്യസ്ഥ മതക്കാരായ അവര്‍ യാതാര്‍ഥ്യത്തെ മനസ്സിലാക്കിയത് വളരെ വൈകിയായിരുന്നു. എങ്കിലും സൂരജിനെ കാണുമ്പോള്‍ വളരെ സന്തോഷവാനായിരുന്നു, എന്നും. അവസാനം അവനെ കണ്ടത് ഇന്‍സ്റ്റിട്യൂട്ടിന്റെ വാര്‍ഷിക പരിപാടിക്കിടയിലായിരുന്നു; അവന്‍ രാജി വെച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. അപ്പോഴേക്കും ഞാന്‍ ജാവ പ്രോഗ്രാമ്മര്‍ ആയി ഇന്‍സ്റ്റിട്യൂട്ടിന്റെ തന്നെ സോഫ്റ്റ്വയര്‍ ഡിവിഷനില്‍ എത്തപ്പെട്ടിരുന്നു.

വീണ്ടും എതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ഒരു ദീപാവലി നാളില്‍, പതിവു പത്രവായനക്കായി ഉറക്കച്ചടവോടെ പത്രം നിവര്‍ത്തിയ ഞാന്‍ ഞെട്ടിപ്പോയി. ‘അള്ളാ’ എന്ന വിളികേട്ട് ഉമ്മയും മറ്റും ഓടിവന്നു. വാക്കുകള്‍ കിട്ടാതെ ഞാന്‍ വിറക്കുകയായിരുന്നു. അന്നത്തെ ആ വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “ഭാര്യയുടെ ആത്മഹത്യ വിവരം അറിഞ്ഞ് ഹോസ്പിറ്റലിലേക്ക് ബൈക്കില്‍ യാത്ര തിരിച്ച ഭര്‍ത്താവ് ബസ്സപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു”. മൂന്നു മാസം പ്രായമാ‍യ അവരുടെ കുഞ്ഞിനെ അനാഥമാക്കി അവര്‍ രണ്ട് പേരും യാത്രയായി.. പ്രായമായ മാതപ്പിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിനെ സമ്മാനിച്ച് പരാതികളും പരിഭവങ്ങളും ഇല്ലാതെ! നിസ്സാരപ്രശ്നങ്ങളില്‍ സ്വയം ജീവനൊടുക്കിയ ഭാര്യയുടെ മരണവിവരം താങ്ങാനാവതെ വന്നപ്പോള്‍ അവന്‍ സ്വയം അപകടം വരുത്തിയതാണെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞെന്നും പത്ര ഭാഷ്യം. സത്യം ഈശ്വരന് മാത്രമറിയാം.

എന്നാലും, പ്രശസ്തമായ ഏതെങ്കിലും ഒരു ഐ.ടി കമ്പനിയില്‍ ഉണ്ടാവേണ്ടിയിരുന്ന അവന്‍ ആഗ്രഹങ്ങളും, സ്വപ്നങ്ങളും സാക്ഷാല്‍ക്കരിക്കാനവാതെ മണ്ണോട് ചേര്‍ന്നു. ഇടക്കെല്ലാം അവന്‍ എന്റെ ഓര്‍മ്മയില്‍ വരും, ഒരു നോവായി. അപ്പോള്‍ ഈ പ്രവാസ ജീവിതത്തിലും കളയാതെ ഞാന്‍ സൂക്ഷിക്കുന്ന അവന്റെ നോട്ട്സ് മറിച്ച് നോക്കും.

നന്ദിയുണ്ട് സൂരജ്... ഒരുപാടൊരുപാട്. ഇതു നിനക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. നമുക്കു വീണ്ടും കണ്ട് മുട്ടാം, അങ്ങു ദൂരെ ആകശത്തിനുമപ്പുറം ഒരു സ്വര്‍ഗ്ഗരാജ്യത്ത് വെച്ച്.

12 comments:

~nu~ said...

നന്ദിയുണ്ട് സൂരജ്... ഒരുപാടൊരുപാട്. ഇതു നിനക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. നമുക്കു വീണ്ടും കണ്ട് മുട്ടാം, അങ്ങു ദൂരെ ആകശത്തിനുമപ്പുറം ഒരു സ്വര്‍ഗ്ഗരാജ്യത്ത് വെച്ച്.

Unknown said...

കണ്ണു നിറഞ്ഞല്ലോ മാഷേ..
(ബുദ്ദിയുടെ കാര്യത്തില്‍ എന്നെ അഞ്ചുവയസ്സുകാരനാക്കണേ..ആ പ്രാര്‍ത്ഥന ഫലിച്ചല്ലൊ)

പരിത്രാണം said...

ഇത് സഹിക്കാവുന്നതിലധികമാണ്' ശരിക്കും സങ്കടമായി ആ പിഞ്ചുകുഞ്ഞിനെ കുറിച്ച് ഓര്‍ത്ത്.
ജീവനൊടുക്കുക എന്നത് ഒന്നിനും ഒരു പരിഹാരമല്ല
മൂന്നു മാസം പ്രായമാ‍യ അവരുടെ കുഞ്ഞിനെ അനാഥമാക്കി ഒരു പെറ്റമ്മക്ക് ജീവനൊടുക്കാന്‍ എങ്ങിനെ മനസ്സുവരുന്നു. പ്രശനങ്ങള്‍ എന്തു തന്നെയാവട്ടെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം അങ്ങിനെയാണോ? മനുഷ്യന്റെ ഒരു നിമിഷത്തെ തെറ്റായ ചിന്തകൊണ്ട് എത്ര ജീവിതങ്ങളാണു ജീവിതകാലം മുഴുവന്‍ സങ്കടത്തിലാവുന്നത്. ഒരാള്‍ക്കും മറ്റൊരാളുടെ പകരക്കാരനാവാന്‍ കഴിയില്ലെന്ന് ചിന്തിക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും ആരെയും നഷ്ടപ്പെടാതെ ദൈവം നിശ്ചയിച്ച സമയം വരെയെങ്കിലും ഒരുമിച്ച് സന്തോഷവും ദുഃഖവും പങ്കുവെച്ച് ജീവിക്കാം. സന്തോഷവും ദുഃഖവും കൂടിചേര്‍ന്നാലേ ജീവിതമാകുകയുള്ളൂ അല്ലെങ്കില്‍ പിന്നെ എന്തു ജീവിതം അല്ലേ..?‍

Unknown said...

oh nice....it is very touching...sad end

Fyzal K Abu said...

Really its touching....

~nu~ said...

നന്ദി പരിത്രാണം

ശ്രീവല്ലഭന്‍. said...

വളരെ ഹൃദയ സ്പര്‍ശിയായ ഒരു ഓര്‍മ്മക്കുറിപ്പ്.

ഏറനാടന്‍ said...

ദില്‍.., ഇത് വല്ലാത്തതായിപോയി! അള്ളാ എന്തെല്ലാം വിധിയാണ്‌ നീ പരീക്ഷിക്കുന്നത്!

അപ്പു ആദ്യാക്ഷരി said...

മനസ്സില്‍കൊണ്ടു ഈ പോസ്റ്റ്.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

വായന കഴിഞ്ഞപ്പോള്‍ നെഞ്ചില്‍ സങ്കടത്തിന്റെ ഒരു ചാറ്റല്‍ മഴ പെയ്യുന്നുണ്ട്‌.....

~nu~ said...

നന്ദി ശ്രീവല്ലഭന്‍, ഏറനാടന്‍, അപ്പു, ശെരീഖ്‌.

ലൈവ് മലയാളം said...

നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.


ലൈവ് മലയാളം