Wednesday, February 13, 2008

ഐ ആം രാജ് ഫ്രം കല്‍ക്കട്ട...

വെള്ളിയാഴ്ചയിലെ രാവിലത്തെ ഉറക്കം എന്നു പറഞ്ഞാല്‍ അതൊന്നൊന്നര ഉറക്കമാണു എല്ലാ പ്രവാസികള്‍ക്കും. ഗള്‍ഫില്‍ എല്ലാവര്‍ക്കും വെള്ളിയാഴ്ച പൊതു അവധിയായതു കൊണ്ട് വ്യാഴായ്ച്ചയിലെ രാത്രിക്കറക്കം എല്ലാം കഴിഞ്ഞ് പുലര്‍ച്ചെ മുറിയിലെത്തി, കൊതി തീരും വരെ ഉറങ്ങുക എന്നുള്ളതു ഒരു രസമാണ്. ചിലര്‍ ഉച്ചക്കുള്ള ജുമുഅയുടെ ബാങ്ക് കേട്ടാലല്ലാതെ എണീ‍ക്കാറുമില്ല...!

അങ്ങിനെയുള്ള ഒരു ഒന്നാന്തരം പ്രഭാതത്തിലാണു നമ്മുടെ കഥാപാത്രത്തിന് എന്റെ സകല മൂഡും കളഞ്ഞ് എന്റെ സകലമാന തെറികള്‍ക്കും പാത്രമാകേണ്ടി വന്നത്... കഥയിങ്ങനെ...

( സത്യത്തില്‍ ഈയുള്ളവന്‍ ബാച് ലര്‍ അല്ലെങ്കിലും വിധിയുടെ വിളയാട്ടം കൊണ്ട് ബാച് ലര്‍ ആയി ജീവിച്ച് പോകേണ്ട് ഗതികേടിലാണ്. വിളയാട്ടം എന്നതിന് മാന്യ വായനക്കാര്‍ വളഞ്ഞ് ചിന്തിക്കുന്നതിനു മുമ്പ് ഒരു കാര്യം. ഭാര്യ നാട്ടിലാണ്. പി. ജി കമ്പ്ലീറ്റ് ചെയ്യണം എന്ന വാശിക്ക് മുമ്പില്‍ ഈയുളളവന്‍ മുട്ടു മടക്കി. ഒന്നര കൊല്ലം കഴിഞ്ഞപ്പോള്‍, “പി.ജി കഴിഞ്ഞു ഇനി വരാം...“ എന്നുള്ള ഭാര്യയുടെ സമ്മതപ്രകാരം, കൊണ്ടുവരാം എന്നുള്ള കണ്ടീഷനില്‍ എത്തിയപ്പോള്‍ അതാ അടുത്ത പാര. ഇപ്രാവശ്യം നന്നായിത്തന്നെ. ഉപ്പ ഹോസ്പിറ്റലില്‍.. വീട്ടില്‍ മൊത്തം ഹോസ്പിറ്റല്‍ കേസ്.. അതിപ്പോഴും ഒരു തടസ്സവുമില്ലാതെ നടക്കുന്നു. )

സുന്ദരമായ ഉറക്കത്തിലായിരുന്ന ഞാന്‍ എന്തൊക്കെയോ ഒച്ച കേട്ടാണു ആ ദിവസം ഉണര്‍ന്നത്.

‘ഐ ആം ലീവിങ്ങ് യാര്‍...‘ ഇന്നലെ വന്ന കല്‍ക്കട്ടക്കാരന്റെ പതിഞ്ഞ വാക്കുകള്‍... ആകെക്കൂടി വിര്‍ത്ത മുഖവുമായി അവന്‍ നില്‍ക്കുന്നു... തലച്ചക്രം കറങ്ങുന്ന പോലെ ഓടിനടന്ന് മുറിയിലെ സൌകര്യങ്ങള്‍ വള്ളിപുള്ളി വിടാതെ ചോദിച്ചു മനസ്സിലാക്കിയ രാജ്...

‘അള്ളാ...’ ഞാന്‍ അറിയാതെ വിളിച്ചു... ‘വീട്ടില്‍ ആര്‍ക്കെങ്കിലും...?’ ( എന്തെങ്കിലും അപകടം ഉണ്ടായിക്കാണും എന്ന ചിന്തയിലാണു അങ്ങിനെ ചോദിച്ചത്...)

‘നോ മാന്‍... ഐ കാണ്ട് സ്റ്റയ് ഹിയര്‍... ‘വിണ്ടും പാതി ചത്തപോലെ അവന്റെ വായില്‍ നിന്നും... എന്റെ പ്രതികരണശേഷി സാമാന്യം വലുതായതു കൊണ്ടാണോ എന്നറിയില്ല, പാവത്തിനു പറയുന്ന വാക്കുകള്‍ക്ക് ഘനം തീരെ പോര.

“എനിക്ക് പോണം.. എനിക്കിവിടെ നില്‍ക്കാന്‍ വയ്യാ... എന്റെ വീട്ടുകാരെ പിരിഞ്ഞ് എനിക്ക് നില്‍ക്കാന്‍ വയ്യ...”

‘ഓഹോ..അപ്പോ അതാണു കാര്യം. ഹോം സിക്ക്നെസ്സ് ആണല്ലേ...!‘ എന്റെ ആ പറച്ചില്‍ അവനിഷ്ടപ്പെട്ടില്ല എന്നു എനിക്കു മനസ്സിലായി. ഒന്നുമില്ലേലും പത്തുമുപ്പതു വയസ്സായവനോട്, കളിയായി, നിനക്ക് ഹോം സിക്നെസ്സ് ഉന്ണ്ടോ എന്നു ചോദിച്ചാല്‍ ‘എപ്പോ അടി കിട്ടീ‘ എന്നു ചോദിച്ചാല്‍ പോരെ..

എന്നെത്തന്നെ എങ്ങിനെ നന്നാക്കിയെടുക്കണം എന്നുള്ള തീവ്രമായ ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഞാന്‍ അക്കാര്യം വളരെ കൂളായി മറച്ചു വെച്ച്, എന്നാല്‍ വളരെ ബോള്‍ഡായി ഒരു ഉപദേശകന്റെ റോള്‍ ഏറ്റെടുത്തു വിദഗ്ദോപദേശങ്ങള്‍ കൊടുക്കാനാരംഭിച്ചു. ഒരു രക്ഷയുമില്ല... കക്ഷി ഉറച്ച തീരുമാനത്തില്‍ തന്നെ... ഇപ്രാവശ്യവും അവന്റെ തല്ലില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു.

അപ്പൊഴേക്കും, അപ്പുറത്തെ മുറിയില്‍ താമസിക്കുന്ന, എന്തു ചോദിച്ചാലും അര മണിക്കൂര്‍ എക്സ്പ്ലനേഷന്‍ തരുന്ന സമി എന്ന ബാംഗ്ലൂര്‍കാരന്‍ കുട്ടപ്പനായി മുറിയിലേക്ക് വന്നു...

‘ഓഹോ... അപ്പോ എല്ലാം സെറ്റ് അപ്പ് ആയി...?‘ സമിയോടായി എന്റെ ചോദ്യം.

നീ ജാവേദിന് വിളിച്ചോ? ഞാന്‍ രാജ്നോട് ചോദിച്ചു...

ഇല്ല എന്ന അവന്റെ മറുപടിയില്‍ തൃപ്തനാകാതെ വീണ്ടും...

‘വിളിച്ച് പറഞ്ഞിട്ട് പോകുന്നതല്ലേ നല്ലത്... ഒന്നുമില്ലെങ്കിലും നിനക്ക് ജോലി ശരിയാക്കിത്തന്ന ആളല്ലേ? ഒരു സാമാന്യ മര്യാദയൊക്കെ വേണ്ടേ മാഷേ..’ അതില്‍ ആള്‍ വീഴും എന്നുള്ള എന്റെ വിശ്വാസത്തെ അവന്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഞെരിച്ചുടച്ചു.

“അവനു വിളിച്ചാല്‍ പോകാന്‍ പറ്റില്ല... ദുബായ് എനിക്ക് പറ്റിയ സ്ഥലമല്ല” വീണ്ടും കല്‍ക്കട്ടക്കാരന്‍ മൊഴിഞ്ഞു. ഒപ്പം പെട്ടിയുമെടുത്ത് ഗുഡ് ബൈ പറഞ്ഞു...

ദയനീയമായി സമി എന്നെ നോക്കി...

“നല്ല ഒരു ഉറക്കം പോയി അല്ലേ.. ഇപ്പോ ഫ്ലൈറ്റ് ഉണ്ടോ സമീ..” എനിക്ക് സംശയം..

“കല്‍ക്കട്ടയിലേക്ക് എമിറേറ്റ്സിന്റെ ഒരെണ്ണം ഉണ്ട്, ഉച്ചക്ക്.. അതു കിട്ടുമായിരിക്കും..” ഷൂസ് ഇട്ട് കൊണ്ട് സമി പറഞ്ഞു.

അവര്‍ പുറത്ത് കടന്ന് വാതിലടച്ചതും ഞാന്‍ ജാവേദിന് വിളിച്ചു... പാവം നാട്ടില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ... ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഉണ്ടാകുന്നതിന്റെ കോണ്‍സിക്വന്‍സെസ് എല്ലാം വള്ളിപുള്ളി വിടാതെ ഒറ്റശ്വാസത്തില്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ അവന്‍ എതാണ്ട് പകുതിയായിരുന്നു. സിവില്‍ എഞ്ഞിനീയറിങ്ങിന് ഒപ്പം പഠിച്ച ഒരുത്തനെ തന്റെ തന്നെ കമ്പനിയില്‍ റെകമെണ്ട് ചെയ്ത് കൊണ്ടുവന്നപ്പോള്‍ ഇങ്ങനെയൊരു പൊല്ലാപ്പ് അവന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. രാജിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞോ, അല്ലേല്‍ നീ സമാധാനം പറയേണ്ടി വരും എന്നുള്ള വാര്‍ണിങ്ങോടെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ഞാന്‍ വിണ്ടും പുതപ്പിനുള്ളിലേക്ക് ഊളിയിട്ടു വീണ്ടും ഫ്രൈഡേ ഉറക്കത്തിലേക്ക്... അല്പം കഴിഞ്ഞപ്പോള്‍ ആരോ ബെല്ലടിച്ച ശ്ബ്ദം കേട്ട് ഞാന്‍ എഴുന്നേറ്റ് ചെന്നു വാതില്‍ തുറന്നു... വാതില്‍ക്കല്‍ രാജ്!

‘എന്തു പറ്റി?‘

‘ഫ്ലൈറ്റ് ഫുള്ളാ... ഇനി ഞാറാഴ്ച നോക്കിയാല്‍ മതി...‘ അവന്റെ നിരാശജനകമായ മറുപടി...

പിന്നെ ഫോണ്‍ കോളുകള്‍... നാട്ടില്‍ നിന്ന്, ഒപ്പം പഠിച്ചിറങ്ങിയ സുഹൃത്തുക്കളില്‍ നിന്ന്...വീട്ടില്‍ നിന്നും വിളിച്ചപ്പോള്‍ അവന്‍ ഒരു കൊച്ചു കുട്ടിയുടേതു പോലെ കരഞ്ഞു കൊണ്ടിരുന്നു... എല്ലാം നഷ്ടപ്പെട്ടവനെ പോലെ. മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍, കണ്ടു കൊണ്ടിരുന്ന ഞാന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. അന്നു മുഴുവന്‍ അവന്റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടിരുന്നു. കൂട്ടുകാരില്‍ നിന്നും ഗള്‍ഫിനെക്കുറിച്ച് കിട്ടിയ തെറ്റായ പല കാര്യങ്ങളും ഞാന്‍ തിരുത്തിക്കൊടുത്തു. നാടും ഗള്‍ഫും തമ്മില്‍ അവന്‍ സസൂഷ്മം താരതമ്മ്യം ചെയ്തു...എപ്പോഴും ഇന്ത്യ തന്നെ ഭാരം കൂടി താഴ്ന്ന് നിന്നു...

ദിവസങ്ങള്‍ കഴിഞ്ഞു.. ജാവേദ് നാട്ടില്‍ നിന്നും വന്നു, രാജ് ഓഫീസുമായി കുറച്ചൊക്കെ പൊരുത്തപ്പെട്ടു തുടങ്ങി; അറ്റ്ലീസ്റ്റ് ഓഫീസിലെ ഫിലിപ്പിനോ ഗേള്‍സുമായി... ഒരു ദിവസം പോലും നില്‍ക്കാന്‍ കഷ്ടപ്പെട്ട രാജ് പിന്നെ തന്റെ പ്രവാസം ഒരാഴ്ചയിലേക്കും, ജാവേദ് വരുന്ന വരേക്കും, അതു പിന്നീട് ഒരു മാസം, ആറു മാസം എന്ന നിലയിലേക്കും, അവസാനം ഒരു വര്‍ഷത്തേക്കും നീട്ടിയിരിക്കുന്നു. ദുബൈയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള യാത്രയില്‍, ഇന്നലെ വന്ന അവന്‍, ഷാര്‍ജയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെ, നാട്ടിലേക്ക് വിളിച്ചു എക്സ്പ്ലയിന്‍ ചെയ്യുന്നു. ഡ്രൈവിങ്ങ് ലൈസന്‍സിനെക്കുറിച്ചും മറ്റും അവന്‍ വിവരങ്ങള്‍ ആരായുന്നു. അവനും അഡ്ജസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു, ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണം എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ.

ഗള്‍ഫ് ജീവിതത്തെ‍ക്കുറിച്ച് ഇവിടെയുള്ളവര്‍ പറയാറുണ്ട്...’യൌവനത്തില്‍ വന്നുകയറി, വാര്‍ദധക്യത്തില്‍ തിരിച്ചു പോകുന്ന ഒരു അതിഥിയെപ്പോലെയാണ് നമ്മള്‍’. ഇതിനെ ശരിവെക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഞാന്‍ കുറച്ചു കാലം മുമ്പ് കാണുകയുമുണ്ടായി. സ്വയം ലജ്ജിപ്പിച്ച ആ ഒരു കാര്‍ട്ടൂണ്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു...