Wednesday, April 16, 2008

ഹലോ ചെന്നൈ (ഭാഗം 2)

വൈകുന്നേരം ഓഫീസിലെത്തിയ ഞാന്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്ന ‘പ്രശ്നത്തെ’ (പ്രശാന്ത്) നോക്കി കുത്തിയിരിപ്പു തുടങ്ങി. നീണ്ട ഒരു മണിക്കൂറിനൊടുവില്‍ തന്റെ ആഗമനം സ്വതസിദ്ധമായ ചിരിയില്‍ അറിയിച്ച് അടുത്തുകണ്ട ഒരു കസേര വലിച്ചിട്ടിരുന്നു.

പിന്നെ തുടങ്ങി ‘ബാലീവധം‘ കഥാപ്രസംഗം. പ്രൊജെക്റ്റിന്റെ വിവരണവും, ടെക്നോളജിയും, എന്റെ റോളും, ഞാന്‍ ചെയ്യേണ്ടതും, ചെയ്യാന്‍ പടില്ലാത്തതും തുടങ്ങി ഉണ്ണുന്നതും ഉറങ്ങുന്നതും വരെ (അത്രക്കങ്ങണ്ട് പോയില്ല. എഴുതുമ്പോള്‍ എന്തുമാവാമല്ലോ എന്നുള്ള ചിന്തയാണ് ഇതൊക്കെ ചെയ്യിക്കുന്നത്.) അവന്‍ വിശദീകരിച്ചു കൊണ്ടിരുന്നു.

വധം അതിന്റെ പാരമ്യതയിലേക്ക് കടക്കുന്തോറും ഞാന്‍ കൂടുതല്‍ പുകഞ്ഞു തുടങ്ങി . ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞാല്‍ പിന്നെ എന്താണെന്ന് എനിക്കറിയാത്തതിനാല്‍ ഇനിയെങ്ങിനെ പ്രതികരിക്കും എന്നുള്ളത്, ഒരു ചോദ്യ ചിഹ്നമായി എന്റെ മുമ്പില്‍ ബ്രേക് ഡാന്‍സ് ചെയ്തു കൊണ്ടിരുന്നു.

എന്നെ എല്ലാം പഠിപ്പിച്ചു വിട്ടാല്‍ മതി എന്ന മദ്രാസ്സില്‍ നിന്നുള്ള ബാബുവിന്റെയും, മനോജിന്റെയും (അനുവാദം കിട്ടിയാല്‍ ഞങ്ങള്‍ വിളിക്കുന്ന പേര് പ്രസിദ്ധീകരിക്കാം. അടങ്ങിയിരുന്നില്ലേല്‍ അടുത്ത പ്രാവശ്യം പോസ്റ്റും! ജാഗ്രതൈ!) ആവശ്യം അപ്പടി നിറവേറ്റാം എന്നുള്ള പ്രശാന്തിന്റെ വ്യാമോഹം അങ്ങ് അമേരിക്കയിലെ ‘ആ വളവിനടുത്തുള്ള‘ ജംഗ്ഷനും കടന്ന് ‘ജോണ്‍ ഐസക്കിന്‘ (ഇതാരാണെന്നറിഞ്ഞില്ലേല്‍ നിങ്ങള്‍ക്കുറക്കം വരില്ലേ? എല്ലാം അറിയണമെന്നു വെച്ചാല്‍ പറ്റില്ല. ഇതൊന്നറിയാതെ പോട്ടെ. അല്ല പിന്നെ!) സ്ത്രീധനമായിക്കിട്ടിയ പത്തേക്കര്‍ കാപ്പിത്തോട്ടത്തില്‍ ചെന്നു വീണു.

എന്തിനേറെ പറയുന്നു! അവന്‍ പരാജയം സമ്മതിച്ച് ദയനീയമായി എന്നെ ഒന്നു നോക്കി, ഇനി ‘സ്വയം സേവ‘ എന്നുപറഞ്ഞ് ആസനം വിട്ടെഴുന്നേറ്റു. അന്നേരം അവന്റെ മുഖത്ത് വിരിഞ്ഞ ‘സ്പെഷ്യല്‍ ഇഫക്ട്‘ കണ്ട ഞാന്‍ വേഗം സോറി ചേട്ടാ..ഞാനൊരു പാവമാണേയ്’ എന്നുള്ള ഭാവേന, അവ്ന്റെ മുഖത്ത് പ്രതിഷ്ഠിച്ചിരുന്ന നോട്ടം ‘മമ്മൂട്ടിക്ക്‘ പോലും അസൂയയുണ്ടാക്കുന്ന വിധം അങ്ങ് ശൂന്യതയിലേക്ക് ഡൈവെര്‍ട്ട് ചെയ്തു.

എന്നെ ജാവയും അതിനോട് ബന്ധപ്പെട്ട മറ്റു ടെക്നോളജികളും പഠിപ്പിച്ചത് ‘പ്രശാന്ത്’ ആണെന്നു അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാം എന്നുള്ളതായിരുന്നു പെട്ടെന്ന് വിശദീകരണം നിര്‍ത്താന്‍ അവനെ നിര്‍ബന്ധിതനാക്കിയത്. ഇക്കാര്യം എനിക്കും ‘പ്രശ്നത്തിനും’ അറിയാമെന്നുള്ളതു കൊണ്ട് രണ്ട് പേര്‍ക്കും അക്കാര്യത്തില്‍ നോ ഒബ്ജെക്ഷന്‍.

കുറച്ച് കഴിഞ്ഞപ്പോള്‍ ഡിന്നര്‍ കഴിക്കാനുള്ള തിരുമാനവുമായി, ഞാനൂം പ്രശാന്തും പിന്നെ അവന്റെ അനുയായികളുമായ ഫയെസ്, രതീഷ് എന്നിവരും ഹോട്ടലിലേക്ക്. എന്തൊക്കെയോ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു തീറ്റ തുടങ്ങി.

അപ്പോഴാണ് മേശപ്പുറത്തിരുന്ന കുപ്പികള്‍ ഞാന്‍ ശ്രദ്ധിച്ചത്. പഴയ രണ്ട് കള്ളു കുപ്പികള്‍, ഫുള്‍ ബോട്ടിലായി, ആര്‍ക്കും എടുക്കാം, കുടിക്കാം എന്നുള്ള വിനയന്വിതമായ ഭാവത്തോടെ മേശയുടെ ഒത്ത നടുക്ക് ഇരിക്കുന്നു. ഇടക്കിടെ മൂവര്‍സംഘം എടുത്തടിക്കുന്നുമുണ്ട്. ഞാനാണെങ്കില്‍ അന്നേവരെ (ഇന്നേവരെയും!) ഈ സാധനം കൈകൊണ്ട് തൊട്ടിട്ടില്ല.

നല്ല എരിവുള്ള കറിയടിച്ചിട്ടും കുപ്പി തൊടാതെ അന്തം വിട്ടിരിക്കുന്ന എന്റെ അവസ്ഥയും, സംശയത്തോടെയുള്ള നോട്ടവും മനസ്സിലായിട്ടെന്ന വണ്ണം അവര്‍, അന്നേ വരെ മലയാള സിനിമയില്‍ കാണിച്ചിട്ടുള്ള ഏറ്റവും നല്ല അവാര്‍ഡ് നേടിയെടുത്ത കള്ളു കുടി സീനിനെ പോലും നിഷ്പ്രഭമാക്കി തകര്‍ത്തഭിനയിച്ചുകൊണ്ടിരുന്നു. ഞാന്‍ അപ്പോഴും ഇന്ദ്രന്‍സിന്റെ റോളില്‍ തന്നെ.

ബില്ല് വന്നപ്പോഴാണ് അത് വാറ്റു ചാരയമല്ല, വെറും പച്ചവെള്ളമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. എന്നാലും ആകെ ഒരു കണ്‍ഫ്യൂഷന്‍, അതു കൊണ്ട് കുപ്പിയെ വീണ്ടും അകറ്റി നിര്‍ത്തി.

തിരിച്ച് വീണ്ടും ഓഫീസിലെത്തിയ ഞാന്‍ അവരെ ബോധിപ്പിക്കാന്‍ വേണ്ടി പ്രിപരേഷന്‍ തുടങ്ങി, പുലര്‍ച്ചെ ഒരു മൂന്നു മണിയായപ്പോള്‍ ക്ഷീണമകറ്റാന്‍ വേണ്ടി എല്ലാവരും വീണ്ടും പുറത്തേക്ക്.

എന്റെ നല്ല ഭാവിയുടെ പ്രധാന കാരണക്കാരനായ ‘അജയിന്റെ‘ വീടിനു മുമ്പിലൂടെ ഒരു പ്രദക്ഷിണം.(വൈറല്‍ പിടിപെട്ട് മദ്രാസില്‍ നിന്നും തിരിച്ചു വന്ന അജയിന്റെ വീട് തൃശൂര്‍ ടൌണില്‍ തന്നെയായിരുന്നു.). മനസ്സില്‍ അവന് ആശംസകള്‍ (ഒപ്പം നന്ദിയും) അര്‍പ്പിച്ച് അവ്ന്റെ പട്ടിയുടെ കുരക്കാനുള്ള ആരോഗ്യമൊക്കെ ഒന്നു ടെസ്റ്റ് ചെയ്ത് അങ്ങ് മുന്നേറി. നടന്നെത്തിയത് എം.ജി റോഡിലെ ഒരു ജൂസ് കടയില്‍. ഇപ്രാവശ്യം ജൂസിലൊതുക്കി.

പിന്നെ തിരിച്ച് വീണ്ടും ഓഫീസില്‍ വന്ന് ഒരു കസേര മയക്കം. രാവിലെ എഴുന്നേറ്റ് ഉറങ്ങുകയായിരുന്ന എല്ലവരേയും ഉണര്‍ത്തി ഗുഡ് മോണിങ്ങ് പറഞ്ഞ് സ്വന്തം വീട്ടിലേക്ക്.

വൈകുന്നേരം പെട്ടിയും, ബാഗുമൊക്കെയായി വീണ്ടും ഓഫീസിലേക്ക്. അവിടെ നിന്നു ഞാനും ആരോഗ്യത്തോടെയിരിക്കുന്ന ഒരേയൊരു ജാവ ടീം മെംബെര്‍ ആയ സോണിയും മദ്രാസിലേക്ക്. ജാവയിലേക്കുള്ള ആദ്യ കാല്‍ വെപ്പ്. മനസ്സിനൊക്കെ ഒരു ഫ്രഷ്നെസ്സ്! ഞാനും എന്തെങ്കിലുമൊക്കെയായി എന്ന ആത്മവിശ്വാസം.

തീവണ്ടി യാത്രയുടെ രസവും, നീരസവും ആസ്വദിച്ച് ഞങ്ങള്‍ ട്രെയിനിനൊപ്പം കുതിച്ചു പാഞ്ഞു.(സോറി, ഇഴഞ്ഞു നീങ്ങി. ക്ഷമ പരീക്ഷിക്കല്ലെ മഹത്തായ ഇന്ത്യന്‍ റെയില്‍ വേ!)

യാത്രക്കിടയില്‍ ഞാന്‍ ബി ഐ പി എല്ലില്‍ കയറുന്നതിനു മുമ്പ് സി,സി++ ട്രെയിനര്‍ ആയി ജോലി നോക്കിയിരുന്ന പെന്റാസോഫ്റ്റിലെ മാനേജരെ കാണാനിടയായി. വര്‍ത്തമാനത്തിനിടയില്‍ അദ്ദേഹം പെന്റസോഫ്റ്റ് വിട്ട് (അതു ഞാന്‍ പോന്നതിനു ശേഷം പൂട്ടിപ്പോയിരുന്നു) ഏതോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ആണെനന്നും മനസ്സിലായി.

വായില്‍ തോന്നിയതെന്തും വിളിച്ചു പറയുന്ന സ്വഭാവമുള്ള അങ്ങേര് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിക്കാന്‍ വന്ന പിള്ളേരെ പൊട്ടന്മാരും മന്ദബുദ്ധികളും എന്നൊക്കെ അന്ന് ‘അഭിനന്ദിച്ചപ്പോള്‍‘ ഒന്നു നൊന്തു.

സ്വന്തം ഭാവി തന്നെ സുരക്ഷിതമാക്കാന്‍ വിളറി പിടിച്ചു നടന്നിരുന്ന ആ പഴയ മാനേജര്‍ ഇതു വായിച്ചെങ്കില്‍ ഒന്നറിയുക. നിങ്ങളുടെ ഒരു പഴയ ‘പൊട്ടന്‍ വിദ്ധ്യാര്‍ത്ഥി‘ എന്നോടൊപ്പം ജോലി ചെയ്യുന്നു! അന്തസ്സായി! നിങ്ങളുടെ കീഴില്‍ നിന്നു തന്നെ പഠിച്ചിറങ്ങിയ സമ്പാദ്യവുമായി, അതില്‍ക്കൂടുതല്‍ സ്വന്തം പ്രയത്നത്തിലൂടെ! “കണ്ണുണ്ടെങ്കില്‍ കണ്ടുപഠിക്കണം അവനെ... നിങ്ങളും ഞാനും! അല്ലെങ്കില്‍ കൊണ്ടു പഠിക്കാം!“

(അവസാന വാചകത്തിന് കടപ്പാട് : ദുബായിലെ ഹിറ്റ് 96.7 എഫ്. എം. വാര്‍ത്താ ബുള്ളറ്റിനിലെ സ്പെഷ്യല്‍ ന്യൂസ്)

എന്റെ പ്രിയ സുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഇതിന്റെ ഭാഗം-1 വായിച്ച് വളരെ നൊസ്റ്റാള്‍ജിക് ആയി പലതവണ എന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും തിരക്കിനിടയില്‍ ഞാന്‍ അറിഞ്ഞില്ല. പിന്നീട് ജിടോക്കില്‍ വന്ന് “നിന്റെ പോസ്റ്റ് വായിച്ച ശേഷം വല്ലാതെ ലോണ്‍ലിനെസ്സ്“ എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ച നിനക്കു വേണ്ടിത്തന്നെയാവട്ടെ ഈ പോസ്റ്റ്.

(തുടരും)

Thursday, April 10, 2008

ഹലോ ചെന്നൈ (ഭാഗം 1)

ഓഫീസില്‍ പോകാതെ മടി പിടിച്ചിരുന്ന ഒരു ഉച്ചയ്ക്കാണ് ഞാന്‍ ജോലി ചെയ്തിരുന്ന തൃശൂരിലെ ബി ഐ പി എല്‍ എന്ന കമ്പനിയില്‍ നിന്നും കൃഷ്ണകുമാറിന്റെ ഫോണ്‍ വന്നത്, പിറ്റേന്ന് ഓഫീസില്‍ വരുന്നില്ലേ, എന്നും ചോദിച്ചു കൊണ്ട്! കാര്യമെന്താണെന്ന് ചോദിച്ചിട്ടൊന്നും പറഞ്ഞുമില്ല. എന്തോ വലിയ പരാതിയുള്ളതു പോലെയുള്ള അവന്റെ സംഭാഷണം കേട്ടപ്പോള്‍ ആദ്യം ഒരു പന്തികേടു തോന്നി. ഞാനറിയാതെ വല്ല കൊലക്കേസോ, പീഡനമോ ഉപബോധമനസ്സേട്ടന്‍ ഒപ്പിച്ചുവോ? ചെറുപ്പത്തിലേ ബോധമില്ലത്തവന്‍ എന്ന സര്‍ട്ടിഫിക്കറ്റ് വീട്ടുകാര്‍ തന്നിരിന്നതിനാല്‍ അതിനു വളരെയേറെ സാധ്യതയുണ്ടായിരുന്നു.

ഫോണ്‍ വെച്ച ശേഷം ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു. പെട്ടെന്നാണ് എന്റെതുമാത്രമായ, അല്ലെങ്കില്‍ എന്റെ അറിവില്‍ ദൈവം എനിക്കായ് മാത്രം തന്നിട്ടുള്ള വരമെടുത്ത് പ്രയോഗിക്കാന്‍ തിരുമാനിച്ചത്. അതെ!ബാത്രൂമില്‍ കയറി ഒന്നു കുളിപാസ്സാക്കുക? സാധാരണ ഗതിയില്‍ മറന്നു പോയ പല കാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നതും, എന്റെ ജീവിത പങ്കാളിയായ ‘ലോജിക്’ മിന്നുന്നതും അന്നേരമാണ്. രാവിലെ കുളിച്ചതാണ്, വീണ്ടും ശരീരം വൃത്തികേടാക്കണോ? മാത്രമല്ല കുളി കഴിഞ്ഞ് തോര്‍ത്തുന്നതും, തുണിയുടുക്കുന്നതും എനിക്ക് വലിയ കടമ്പയാണ്. അതിനേക്കാളും ഈസിയായി എനിക്ക് തോന്നിയിരുന്നത് പറമ്പില്‍ കടന്ന് മദം പൊട്ടിയ ആനയുടെ ഇഷ്ടവിനോദമായ ‘തെങ്ങു മറിച്ചിടല്‍’ ആണ്. പക്ഷെ അത്രക്കങ്ങട്ട് പോകേണ്ടി വന്നില്ല. കുളിക്ക് മുന്നോടിയായി സ്റ്റോറൂമില്‍ കടന്ന് കയ്യില്‍ കിട്ടിയ എന്തോ ഒരു പലഹാരം വളരെ ആത്മാര്‍ത്ഥതയോടെ തിന്നുന്നതിനിടയിലാണ് കൃഷ്ണന്റെ ഫോണ്‍ വിളിയുടെ ഗുഡന്‍സ് പിടികിട്ടിയത്. ഓഫീസിലെ അന്നത്തെ കാലാവസ്ഥയെക്കുറിച്ച് ഏകദേശ രൂപം ഉണ്ടായിരുന്നത് കൊണ്ട് കാര്യം മണത്തു. വീട്ടില്‍ ഞാന്‍ ഇക്കാര്യം ഒന്നും പറഞ്ഞില്ല. വിളിച്ചു വരുത്തി സദ്യ തരാതെ വിട്ടയച്ചാലോ എന്നുള്ള ഒരു സന്ദേഹം ഇല്ലാതിരുന്നില്ല. കൃഷ്ണന്റെ നല്ല സ്വഭാവമനുസരിച്ച് അതില്‍ കൂടുതലും പ്രതീക്ഷിക്കേണ്ടതാണ്! (കൃഷ്ണാ, എന്നെ തല്ലല്ലേ... ഞാന്‍ കഥ മുഴുവന്‍ പറഞ്ഞു കഴിഞ്ഞോട്ടെ!)

പിറ്റേന്ന് ഓഫീസിലെത്തിയ എന്നെ കാത്തിരുന്നത് ഒരു സന്തോഷവും, ഒപ്പം ഒരു സങ്കടവുമായിരുന്നു. സന്തോഷം എന്തായിരുന്നു എന്നു വെച്ചാല്‍, ‘ജാവയില്‍‘ ജോലി ചെയ്യാനുള്ള ഒരു അവസരം. പക്ഷെ മദ്രാസ്സിലേക്ക് പോകണമെന്നുള്ളത് തീരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. വീട്ടില്‍ പറമ്പിലെ പണിക്ക് വന്നിരുന്ന തമിഴരെ കുറെ കണ്ടിട്ടുള്ളതിനാല്‍ അവരോട് വല്ലാത്തൊരു ഇഷ്ടക്കേട് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പോയില്ലെങ്കില്‍ എന്റെ ഭാവി മദ്രാസ് വാസത്തേക്കാള്‍ കുഴങ്ങുമെന്നുള്ളതു കൊണ്ട്, ‘അണ്ണാച്ചികളുടെ’ നാട്ടില്‍ ജോലി ചെയ്യുന്നതിന്റെ ഇഷ്ടക്കേട് ഞാന്‍ പുറത്ത് കാട്ടിയില്ല. (പിന്നീട് ഈ അണ്ണാച്ചികളെ ഞാന്‍ ബഹുമാനിക്കാന്‍ തുടങ്ങി എന്നുള്ളത് വേറെ കാര്യം. നമ്മള്‍ കുറെ കാര്യങ്ങള്‍ അവരെ കണ്ടു പഠിക്കേണ്ടതുണ്ട്.)

അതു വരെ ‘വിഷ്വല്‍ ബേസിക്’ ഉപയോഗിച്ച് മാത്രം ചെറുവക പ്രോഗ്രാമിങ്ങ് ചെയ്തിരുന്ന ഞാന്‍ എങ്ങിനെയെങ്കിലും ജാവയിലേക്കോ മറ്റോ ചാടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അന്ന് ‘ജാവക്കാര്‍‘ ചെയ്യുന്ന കാര്യങ്ങള്‍ നോക്കി കൊതിയോടെ ഇരിക്കുക എന്നുള്ളത് എന്റെ ഹോബിയായി മാറിയിരുന്നു. ഓഫീസിലെ ‘വി ഐ പി സാറന്മാര്‍‘ ( ചുമ്മാ!!!) എന്നെങ്കിലും കനിയും എന്നുള്ള എന്റെ പ്രതീക്ഷകളൊക്കെ തെറ്റിയിരുന്ന സമയവുമായിരുന്നു അന്ന്. ഓടിച്ചിട്ടു തല്ലിയാലോ അതോ ഉച്ചക്കുള്ള ഇറച്ചിയും മീനും കണ്ടാല്‍ ഒടുക്കത്തെ സ്നേഹം കാണിച്ചിരുന്ന അവന്മാര്‍ക്ക് ഭക്ഷണത്തില്‍ മായമോ, സോപ്പും പൊടിയോ കലര്‍ത്തി കൊടുത്താലോ എന്നൊക്കെയുള്ള ബുദ്ധികള്‍ ഞാന്‍ മനസ്സിലിട്ട് ഉഷാറാക്കിക്കൊണ്ടിരുന്നു. സെമിനാറുകളിലും, മറ്റു മീറ്റിങ്ങുകളിലും, ഞാനും ഓഫീസിലെ ‘കൂടപ്പിറപ്പുകളും‘ ചെയ്യുന്നത് ഒന്നുമില്ലെന്നുള്ള ‘അവരുടെ യാഥാര്‍ഥ്യം‘ എനിക്ക് ‘അത്യാവശ്യം മനസ്സിലായെങ്കിലും‘ കുറച്ചുകാലം പുറത്തുകാണിച്ചില്ല; എന്നു മാത്രമല്ല എനിക്ക് അവരോടുള്ള നീരസം കൂടിക്കൂടി വന്നു. അതിനിടക്കാണ് ബി എസ് എന്‍ എല്‍ ന്റെ ഒരു പ്രൊജെക്റ്റ് വന്നത്. അതിലും ഞാന്‍ ഉണ്ടാകാതിരുന്നപ്പോള്‍ എന്റെ സകല പ്രതീക്ഷയും പോയി. വി ബി യില്‍ ജോലി ചെയ്തിരുന്ന ഞാന്‍, ജാവയില്‍ കടക്കാനുള്ള എന്റെ ആഗ്രഹം കാണിക്കാനായി സെമിനാറുകളില്‍ വി ബി യെ തള്ളിപ്പറഞ്ഞു കൊണ്ടിരുന്നു. അതും പറഞ്ഞ് തമാശിച്ചു എന്നല്ലാതെ, എന്റെ പ്രകടനങ്ങള്‍ക്ക് ഫലം കാണുകയുണ്ടായില്ല.

അങ്ങിനെ എന്റെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി, കോഴിമുട്ടയില്‍ മന്ത്രം ചൊല്ലി ഊതി, അതിനെ പൊരിച്ച് സാറന്മാര്‍ക്ക് കൊടുത്തതിന്റെ ആഫ്റ്റര്‍ ഇഫെക്റ്റ് ആയി, പ്രൊജെക്റ്റിന്റെ ഇമ്പ്ലിമെന്റേഷനു മദ്രാസില്‍ പോയ ആര്‍ക്കൊക്കെയോ വൈറല്‍ പിടിപെട്ടു. അസുഖം ബാധിച്ചവരെ അവിടെ നിര്‍ത്തുന്നത് എന്തു കൊണ്ടും നഷ്ടമാണെന്ന് കമ്പനിക്ക് ബോദ്ധ്യമായപ്പോള്‍ (അതിലേറെ മദ്രാസില്‍ നില്‍ക്കുന്നത് സ്വന്തം കാലിനടിയില്‍ കുഴിക്കുന്നതിന് തുല്യമാണെന്ന് ടീമിലുള്ളവര്‍ക്ക് ബോദ്ധ്യമായിക്കഴിഞ്ഞിരുന്നു.) തിരിച്ച് തൃശൂരിലേക്ക് പോന്നോളാന്‍ പറഞ്ഞു. അവിടെ തുടങ്ങി എന്റെ ഊഴം.

അന്ന് ഞാന്‍ അവിടത്തെ ട്രെയിനിങ്ങ് ഡിവിഷനില്‍ ക്ലാസ്സ് എടുക്കുന്ന പണി കൂടെ ചെയ്തിരുന്നു. എന്തായാലും ‘പവര്‍ബില്‍ഡര്‍‘ അറിയാത്ത ഞാന്‍ അതിന്റെ ക്ലാസ്സ് എടുക്കുന്നത് നിര്‍ത്തി ആ ഭാരം ജാവ പ്രൊജെക്റ്റിന്റെ പ്രധാന സൂത്രധാരനായിരുന്ന ‘ഭുജി, പ്രശ്, പ്രശ്നം’ എന്നീ വിവിധ പേരുകളിലറിയപ്പെടുന്ന പ്രശാന്തിന് കൈമാറി, വിശാലമായ ജാവയുടെ ലോകത്തേക്ക് പറക്കാന്‍ തയ്യാറായി നിന്നു. തലക്കുള്ളില്‍ ആരോ തലച്ചക്രം തീകൊടുത്തപോലെ ഒരു ഫീലിങ്ങ്! സന്തോഷം അതിന്റെ അങ്ങേയറ്റത്തേക്ക് കടന്നു. അതു വരെ ചെയ്തിരുന്നതിന്റെ നോള്‍ഡ്ജ് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കലുമായി ഞാന്‍ നടന്നു. പ്രൊജെക്റ്റിനിടയില്‍ എപ്പോഴും തമാശക്ക് ഫൈറ്റ് ചെയ്തോണ്ടിരുന്ന സ്മിത(ഇടക്കിടെ എന്നെ ഇവള്‍ പുറത്തേക്കെറിയാനൊക്കെ നോക്കുമായിരുന്നു. ഡി വൈ എസ് പി യുടെ മകളായതു കൊണ്ട് പാവം ഞാന്‍ അതെല്ലാം സഹിച്ചു!) ബിജിത, പ്രിന്‍സി, പ്രസീദ, മറ്റ് ആണ്‍ വര്‍ഗ്ഗങ്ങള്‍ എന്നിവരോടൊക്കെ കുറച്ച് കൊച്ചുവര്‍ത്തമാനം.

പിറ്റേന്ന് വൈകിട്ടാണ് മദ്രാസില്‍ പോകേണ്ടത്. അതുകൊണ്ട് ഓഫീസ് സമയം കഴിഞ്ഞ്, അന്നു തന്നെ പ്രശാന്തിന്റെ ഇന്‍ഡ്രഡക്ഷന്‍ ക്ലാസ് ഉണ്ട്. പ്രൊജെക്റ്റിനെക്കുറിച്ചും, ഉപയോഗിക്കുന്ന ടെക്നോളജീസിനെക്കുറിച്ചും ഒരു വിവരണം. എന്നെ സംബന്ധിച്ചാണെങ്കില്‍ അതു വളരെ അത്യാവശ്യമായിരുന്നു. വൈകുന്നേരം ആറുമണിക്ക് വന്ന് ക്ലാസ് അറ്റെന്‍ഡ് ചെയ്ത്, രാത്രിയില്‍ ഓഫീസില്‍ തങ്ങാം എന്നുള്ള തീരുമാനത്തില്‍ ഉച്ചക്ക് ഓഫീസില്‍ നിന്നിറങ്ങി തൃശൂരിലെ സഫയറിലേക്ക് വിട്ടു, ചിക്കന്‍ ബിരിയാണിയടിക്കാന്‍! സന്തോഷ ദിനങ്ങളില്‍ ‘കുശാലായ ഫുഡടി’ എന്നെ സംബന്ധിച്ച് നിര്‍ബന്ധമാണ്. പക്ഷെ കഴിക്കുന്നതിനിടയില്‍, മദ്രാസിലെ കഷ്ടപ്പാടുകളോര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ എന്നെ നോക്കി ചിരിച്ചതോ, അവ പരസ്പരം എന്നെ കളിയാക്കിയതോ ഞാന്‍ അറിഞ്ഞില്ല!

(തുടരും)